അമൃത്സർ: പഞ്ചാബിലെ തരണ്‍ തരണില്‍ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ജൂൺ 13-നാണ് ദാരുണമായ സംഭവം. അമൃത്സറിലെ ലോപോക് ഗ്രാമവാസിയായ ലവ്പ്രീത് സിംഗാണ് മരിച്ചത്. ഭാര്യ സന്ദീപ് കൗറിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു ലവ്പ്രീത്.
സന്ദീപ് കൗറിന്റെ സഹോദരൻ സജൻ സിംഗുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജൻ സിംഗിന്റെ ഭാര്യ ഗുർജിത് കൗറിന്റെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് വെച്ചും, ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെ ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.
പ്രതിയായ സജൻ സിംഗിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ സജൻ സിംഗിനെതിരെയും സന്ദീപ് കൗറിനെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.